Kerala
പാലക്കാട്: സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചാരണത്തിൽ ട്വിസ്റ്റ്. കുറുപ്പിന്റേതെന്ന് സംശയിച്ച് പോലീസ് ശേഖരിച്ച പാസ്പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ പാസ്പോർട്ടുമായി ബന്ധപ്പെട്ട് ഉയർന്നിരുന്ന സംശയങ്ങൾക്ക് വിരാമമായി. 40 വർഷം മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. നിലവിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുകയാണ് ദാമോദര മേനോൻ.
നാട്ടിലെ വീട്ടുകാരുമായി നിരന്തരം ബന്ധം പുലർത്തുന്നയാളാണ് ദാമോദര മേനോനെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായും സഹോദരൻ പറഞ്ഞു. അതേസമയം 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ചും പോലീസിന് വിവരങ്ങൾ ലഭിച്ചു.
മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള ഇന്ത്യക്കാരിൽ നിന്നാണ് ചില ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചത്. സുകുമാരക്കുറുപ്പുമായി ജോൺ മേനോനുള്ള സാദൃശ്യം ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
Kerala
ന്യൂഡൽഹി: ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോർട്ടുകൾ. കിഴക്കനേഷ്യൻ രാജ്യമായ ബ്രൂണെയിൽ സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള ഒരാൾ കഴിയുന്നതായാണ് പുറത്തുവരുന്ന വിവരം. മലേഷ്യ-ബ്രൂണെ അതിർത്തിയോട് ചേർന്ന സിംപാങ്ങ് മേഖലയിലാണ് സുകുമാരക്കുറുപ്പാണെന്ന് സംശയിക്കുന്ന വ്യക്തി താമസിക്കുന്നതെന്നാണ് റിപ്പോർട്ട്.
ബ്രൂണെയിലെ ഇന്ത്യൻ സമൂഹത്തിൽനിന്നും മലയാളികളിൽനിന്നും അകലം പാലിച്ച് ഒറ്റപ്പെട്ടാണ് ഇയാൾ കഴിയുന്നത്. നാട്ടിലുള്ള ഭാര്യയുമായും മക്കളുമായും ഇയാൾ നിരന്തരം ബന്ധപ്പെടുന്നതായും ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങൾ അന്വേഷിച്ചുള്ള ചാറ്റ് വിവരങ്ങൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള ഒരു മലയാളിയുടെ 2023ലെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഒരു സൈബർ വിദഗ്ധൻ നടത്തിയ അന്വേഷണത്തിലാണ് ഇയാളിലേക്ക് എത്തിയതെന്നാണ് വിവരം. സുകുമാരക്കുറുപ്പിന്റെ പഴയ ചിത്രങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് ചിത്രങ്ങൾ ഉപയോഗിച്ച് എഐ സഹായത്തോടെ സാധ്യമായ രൂപങ്ങൾ തയാറാക്കിയാണ് അന്വേഷണം നടത്തിയത്. തുടക്കത്തിൽ കൗതുകത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈബർ വിദഗ്ധന്റെ അന്വേഷണം.
എന്നാൽ ബ്രൂണെയിൽ കഴിയുന്ന വ്യക്തി സുകുമാരക്കുറുപ്പ് തന്നെയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം ശാസ്ത്രീയമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളാണ് സ്ഥിരീകരിക്കേണ്ടത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും അന്വേഷണം ആരംഭിച്ചതായാണ് വിവരം.
1984ലാണ് ഇൻഷ്വറൻസ് തുകയ്ക്കായി ചാക്കോ എന്നയാളെ കൊലപ്പെടുത്തിയ ശേഷം ഗോപാലകൃഷ്ണക്കുറുപ്പ് എന്ന സുകുമാരക്കുറുപ്പ് നാടുവിട്ടത്. പതിറ്റാണ്ടുകളായി പോലീസ് അന്വേഷിക്കുന്ന കേസിൽ ഇന്റർപോൾ ഉൾപ്പെടെയുള്ള ഏജൻസികളും അന്വേഷണം നടത്തിയിരുന്നു.
Kerala
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ച മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. തടവുകാരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തതെന്ന് കണ്ണൂർ ടൗൺ പോലീസ് അറിയിച്ചു.
ചെരുപ്പിൽ ദ്വാരമുണ്ടാക്കി അതിനുള്ളിൽ ചെറിയ കവർ ഒളിപ്പിച്ചാണ് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു കണ്ടെത്തിയത്. സന്ദർശകരെന്ന വ്യാജേനയാണ് രണ്ടംഗ സംഘം തടവുകാരനെ കാണാൻ ജയിലിലെത്തിയത്.
ഇവർ ഫോണിലൂടെ ആശയവിനിമയം നടത്തിയിരുന്നതായും ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന് ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ലഹരിവസ്തുക്കൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ നിയമവിരുദ്ധമായി കടത്തുന്നതുമായി ബന്ധപ്പെട്ട് മുൻപും നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജയിലിന് പുറത്തുനിന്ന് മതിലുകൾക്ക് മുകളിലൂടെ ബീഡി, സിഗരറ്റ്, മദ്യം തുടങ്ങിയവ അകത്തേക്ക് എറിഞ്ഞുനൽകുന്ന സംഭവങ്ങളും പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. ജയിലിനുള്ളിലെ ലഹരി കടത്ത് തടയുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കുന്നതിനിടെയാണ് ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.
National
ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. ഡൽഹി സ്വദേശിയായ നാസിയ ഖാൻ (30) ന്റെ മൃതദേഹമാണ് കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയത്. മൂന്ന് മാസം ഗർഭിണിയായിരുന്ന നാസിയയെ ഭർത്താവും കുടുംബാംഗങ്ങളും പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു.
ഏപ്രിൽ 11നായിരുന്നു നാസിയ അസം അലി ഖാനെ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ ഭർത്താവും മാതാപിതാക്കളും നിരന്തരം വഴക്കിടുകയും വീട്ടിൽനിന്ന് ഇറക്കിവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം നാലോടെയാണ് നാസിയ ജീവനൊടുക്കിയെന്ന വിവരം കുടുംബത്തിന് ലഭിച്ചത്.
എന്നാൽ ഇത് ആത്മഹത്യയല്ലെന്നും കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചു. നാസിയയുടെ മരണത്തിന് ഉത്തരവാദി ഭർത്താവാണെന്ന് പിതാവ് തവാബ് ഖാൻ ആരോപിച്ചു. വീട്ടിൽ വഴക്ക് ഉണ്ടായിയെന്നും തുടർന്ന് നാസിയ മുറിയിൽ കയറി വാതിലടച്ചെന്നും ഭർത്താവ് മൊഴി നൽകി.
തുടർന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് ഭർത്താവ് പോലീസിന് നൽകിയ മൊഴി. നാസിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളുടെ മൊഴിയെടുക്കുന്നതിലുണ്ടായ കാലതാമസത്തെ തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾ വൈകി.
പോസ്റ്റ്മോർട്ടം നടപടികൾ വീഡിയോഗ്രാഫ് ചെയ്യണമെന്നും സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ സംരക്ഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
പത്തനംതിട്ട: ആറന്മുള വള്ളസദ്യയ്ക്ക് പാസ് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വ്യാജേനെയാണ് യുവാവ് പണം തട്ടിയതെന്നാണ് പരാതി.
3,000 മുതൽ 5,000 രൂപ വരെയാണ് ഇയാൾ വാങ്ങിയിരുന്നത്. പുറത്തുനിന്നുള്ളവർക്ക് ആറന്മുള സദ്യ ബുക്ക് ചെയ്യുന്നതിനുള്ള ഔദ്യോഗിക നിരക്ക് 300 രൂപ മാത്രമാണ്. ഹരിപ്പാട് സ്വദേശിനിയാണ് ഒടുവിൽ തട്ടിപ്പിനിരയായത്. ഇവരിൽ നിന്ന് 2,000 രൂപയാണ് പ്രതി കൈക്കലാക്കിയതെന്നാണ് പരാതി.
സമാനരീതിയിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
Kerala
തൃശൂർ: വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നതായി പരാതി. പേരാമംഗലം പറപ്പൂർ സ്വദേശിയും തുണിക്കട ഉടമയുമായ ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്.
വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. മകളുടെ വിവാഹം ഒക്ടോബറിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. പുലർച്ചെ ഒന്നേമുക്കാലോടെ കടയിൽനിന്ന് ഷക്കീറും കുടുംബവും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പിൻഭാഗത്തെ വാതിൽ തകർന്ന നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടമായതായി കണ്ടെത്തിയത്. വീടിന്റെ മറ്റൊരു മുറിയിൽ പണം സൂക്ഷിച്ചിരുന്നെങ്കിലും അത് നഷ്ടപ്പെട്ടിട്ടില്ല. വീടിന് സമീപത്തുനിന്ന് മദ്യക്കുപ്പിയും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കരുവാറ്റ സ്വദേശിയായ ശിവൻകുട്ടി (65) കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധുവായ 13 കാരി ഉൾപ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ എല്ലാവരും കൊല്ലം സ്വദേശികളാണെന്നും ഇവർ പ്രായപൂർത്തിയാകാത്തവരാണെന്നും പോലീസ് പറഞ്ഞു.
കരുവാറ്റ മാടപ്പുറയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി ഞായറാഴ്ച രാത്രിയിലാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ വീഡിയോ കോളിലൂടെ 13കാരിയെ കാണിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി. ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.
മകളെ പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഭാര്യയും അവർക്കൊപ്പം പോയിരുന്നു. ഞായറാഴ്ച രാത്രിയിൽ വീട്ടിലെത്തിയ പ്രതികൾ ശൗചാലയത്തിന്റെ വെന്റിലേഷൻ വഴിയാണ് അകത്ത് കടന്നത്. ശിവൻകുട്ടിയുടെ കൈകാലുകൾ കെട്ടിയശേഷം കൊലപ്പെടുത്തുകയായിരുന്നു.
ഈ സമയം കൊലപാതകത്തിന് നിർദേശം നൽകിയ ബന്ധുവായ 13കാരി വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ കാണുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും ഇവർ കവർന്നു. 13കാരിക്ക് ഐഫോണും ബൈക്കും വാങ്ങാനാണ് കൊലനടത്തിയതെന്ന് പ്രതികൾ പോലീസിൽ മൊഴി നൽകി.
തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വീടിനുള്ളിൽ മുളകുപൊടി വിതറിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
താമരശേരി: ഡിവൈഎഫ്ഐയുടെ പ്രകടനത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച യംഗ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി നടന്ന ജാഥ താമരശേരി പുതിയ ബസ് സ്റ്റാൻഡിലൂടെ കടന്നുപോകുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകരായ സ്വാതി, അഭിഷേക്, കെഎസ്ആർടിസി ഡ്രൈവർ അബ്ദുൽ ഷക്കൂർ എന്നിവർ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മാനന്തവാടിയിൽനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് പ്രകടനത്തിനിടയിലേക്ക് ഇടിച്ചുകയറിയെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.
സംഭവത്തെ തുടർന്ന് പ്രകടനക്കാരും ബസ് ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ താമരശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോയിലേക്ക് മാർച്ച് നടത്തി. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും കെഎസ്ആർടിസി ഡ്രൈവറും പോലീസിൽ പരാതി നൽകി.
Kerala
കൊച്ചി: സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്. തോപ്പുംപടിക്ക് സമീപം എടിഎസ് ജംഗ്ഷനിലുണ്ടായ സംഭവത്തിൽ പരിക്കേറ്റ പതിനാലു വയസുകാരൻ ആശുപത്രിയിൽ ചികിത്സതേടി. ബസിന്റെ പിന്‍വശത്തെ വാതിലില്‍ കൂടി പുറത്തേക്ക് വീണ വിദ്യാര്‍ഥിയുടെ തോളെല്ലിന് പരിക്കേറ്റു.
അപകടസമയത്ത് ബസിന്റെ പിന്‍വശത്തെയും മുന്‍വശത്തെയും വാതിലുകള്‍ തുറന്നു കിടക്കുകയായിരുന്നു. വിദ്യാര്‍ഥി വീഴുന്നത് ശ്രദ്ധയില്‍ പെട്ടിട്ടും ബസ് നിര്‍ത്താതെ പോയെന്നും വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ഹാര്‍ബര്‍ പോലീസില്‍ പരാതി നല്കി.
പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ഈ റൂട്ടിൽ സ്വകാര്യ ബസുകൾ ഡോർ തുറന്നിട്ട് അമിതവേഗത്തിൽ പായുന്നുണ്ടെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
National
ലക്നോ: മന്ത്രവാദിയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഒളിപ്പിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ വാരണാസിയിൽ മന്ത്രവാദി അനിഷ് ഉപാധ്യായ കൊല്ലപ്പെട്ട കേസിൽ സോനു, വിശാൽ, വികാസ് കുമാർ ഗോണ്ട്, സാഹിൽ ഗോണ്ട്, രോഹിത് കശ്യപ്, മോഹിത് കശ്യപ് എന്നിവരാണ് അറസ്റ്റിലായത്.
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗങ്ങളും മാറ്റാൻ പൂജകൾക്കായി അനിഷിനെ പ്രതികൾ വിളിച്ചു വരുത്തുകയായിരുന്നു. അഞ്ച് ദിവസത്തോളം പൂജകൾ നടത്തിയെങ്കിലും പുരോഗതി ഉണ്ടാകാത്തതിനാൽ ഇവർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അനിഷിനെ കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായവർ ബന്ധുക്കളാണെന്നും പോലീസ് പറഞ്ഞു.
ജൂലൈ ഒമ്പതിനാണ് അനിഷിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 13ന് ഭർത്താവ് കൊല്ലപ്പെട്ടതായും മൃതദേഹം കാട്ടിൽ ഒളിപ്പിച്ചെന്നും കാണിച്ച് അവർ വീണ്ടും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങൾ പോലീസ് കണ്ടെടുത്തു.
Kerala
തിരുവനന്തപുരം: ഓടുന്ന കെഎസ്ആർടിസി ബസിന് നേരെ മുട്ടയെറിഞ്ഞ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ഡീലക്സ് ബസ് ബിഡദിക്ക് സമീപം എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിക്കുമ്പോഴാണ് മുൻവശത്തെ ചില്ലിലേക്ക് മൂന്ന് മുട്ടകൾ എറിഞ്ഞത്.
ഡ്രൈവറുടെ കാഴ്ച തടസപ്പെട്ടതോടെ ബസ് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ അട്ടിമറി സംശയിച്ച് കെഎസ്ആർടിസി അധികൃതർ ബിഡദി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അറുപതിലേറെ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ഇതേ റോഡിൽ സ്വകാര്യ വാഹനങ്ങൾക്കുനേരെയും നേരത്തേ പലതവണ മുട്ടയേറ് ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ആഴ്ച ബംഗളൂരുവിൽനിന്ന് ലോഡുമായി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന ലോറിയുടെ ഗ്ലാസിലേക്കും മുട്ട എറിഞ്ഞതായി കോഴിക്കോട് സ്വദേശി നിസാം പറഞ്ഞു.
Kerala
കൊച്ചി: വനിതാ കൗൺസിലർക്കും ഭർതൃമാതാവിനും കുത്തേറ്റു. പിറവം നഗരസഭ 14-ാം വാർഡ് കൗൺസിലർ ക്രിസ്റ്റി ജോണിനും ഭർതൃമാതാവ് ലിസിക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ ക്രിസ്റ്റിയുടെ ഭർതൃപിതാവ് ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്റ്റിയുടെ വയറിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മദ്യപിച്ചെത്തി വീട്ടിൽ തർക്കമുണ്ടാക്കുന്നത് ജോയിയുടെ പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവദിവസവും മദ്യപിച്ചെത്തിയ ജോയി ലിസിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ക്രിസ്റ്റി ശ്രമിച്ചതോടെ ഇയാൾ കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.
ക്രിസ്റ്റിയെ കോട്ടയം മെഡിക്കൽ കോളോജ് ആശുപത്രിയിലേക്ക് മാറ്റി. ലിസി പിറവത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നാലെ വീട്ടിൽനിന്ന് കടന്നുകളഞ്ഞ ജോയിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Kerala
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി അർജുൻ ആയങ്കി. ഒളിവിൽ കഴിയുന്ന അർജുൻ ഫേസ്ബുക്കിലൂടെയാണ് രംഗത്തെത്തിയത്. തനിക്ക് ആരുടെയും രാഷ്ട്രീയ പിന്തുണ ആവശ്യമില്ല. എന്നാൽ പിന്നിൽ നിന്ന് കുത്തരുതെന്നും ആയങ്കി പറഞ്ഞു.
അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന എം.വി. ജയരാജന്റെ പരാമർശമാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. വെടിവയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്ന തരത്തിലുള്ള ജയരാജന്റെ പരാമർശത്തിനെതിരെയും ആയങ്കി രംഗത്തെത്തി.
ശത്രുക്കളെക്കാൾ വലിയ ശത്രുവായാണ് ജയരാജൻ തന്നെ കാണുന്നതെന്നായിരുന്നു ആയങ്കിയുടെ വിമർശനം. അതേസമയം ആയങ്കിയുടെ ആരോപണങ്ങൾക്ക് രൂക്ഷമായ മറുപടിയുമായി എം.വി. ജയരാജനും രംഗത്തെത്തി. അർജുൻ ആയങ്കിയുടേത് ക്വട്ടേഷൻ രാഷ്ട്രീയമാണെന്നും അത്തരത്തിലുള്ള യാതൊരു പിന്തുണയും സിപിഎമ്മിന് ആവശ്യമില്ലെന്നും ജയരാജൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സ്വർണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുള്ള അഞ്ച് പേരെ തിരുവനന്തപുരം സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തുമ്പ, തമ്പാനൂർ മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
തുമ്പ സ്വദേശികളായ ഷൈജു, ഷാ, തമ്പാനൂർ സ്വദേശികളായ വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരാണ് അറസ്റ്റിലായത്. തുമ്പ പോലീസും തമ്പാനൂർ പോലീസും ചേർന്നാണ് നടപടി സ്വീകരിച്ചത്. അർജുൻ ആയങ്കി തിരുവനന്തപുരത്തെത്തുമ്പോൾ സ്ഥിരമായി ഇവരോടൊപ്പം താമസിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.
പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ ആയങ്കിയുമായുള്ള അടുത്ത ബന്ധം സംബന്ധിച്ച വിവരങ്ങളും ലഭിച്ചതായി പോലീസ് പറഞ്ഞു. ഷൈജുവിനും ഷായ്ക്കുമെതിരെ തുമ്പ പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
തലസ്ഥാന നഗരം കേന്ദ്രീകരിച്ച് അർജുൻ ആയങ്കി ഗുണ്ടാസംഘം രൂപീകരിച്ച് പ്രവർത്തിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശപ്രകാരം ഗുണ്ടാസംഘാംഗങ്ങളെയും അർജുൻ ആയങ്കിയെയും പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
National
അഹമ്മദാബാദ്: 1.20 കോടി രൂപയുടെ വിദേശമദ്യവുമായി രണ്ട് യുവാക്കളെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ബനാസ്കാൻത ജില്ലയിൽ ദേശീയപാത 27-ൽ നടത്തിയ പരിശോധനയിലാണ് രാജസ്ഥാൻ സ്വദേശികളായ ട്രക്ക് ഡ്രൈവർ ഓംപ്രകാശ് കാകൽ, ക്ലീനർ ജിതേന്ദ്രകുമാർ കാകൽ എന്നിവർ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മദ്യം കടത്തുകയായിരുന്ന ട്രക്ക് പോലീസ് സംഘം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. മദ്യക്കടത്ത് ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്തുന്നതിനും പ്രതികളെ പിടികൂടുന്നതിനുമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.ഗുജറാത്തിൽ നിരോധിത മദ്യത്തിന്റെ കടത്ത് തടയുന്നതിന്റെ ഭാഗമായി പരിശോധനകളും റെയ്ഡുകളും ശക്തമാക്കിയിട്ടുണ്ട്.
ജൂണിൽ ദേവ്ഗാമിൽ നടത്തിയ പരിശോധനയിൽ 16.72 ലക്ഷം രൂപ വിലമതിക്കുന്ന വിദേശമദ്യവും ഒരു എസ്യുവിയും പിടികൂടി ആറുപേർക്കെതിരെ കേസെടുത്തിരുന്നു. ജൂലൈയിൽ ഗാന്ധിനഗർ ജില്ലയിൽ നടത്തിയ മറ്റൊരു റെയ്ഡിൽ 6.28 ലക്ഷം രൂപ വിലമതിക്കുന്ന വിദേശമദ്യവും പിടികൂടിയിരുന്നു.
Kerala
തിരുവനന്തപുരം: മന്ത്രി എം. ലിജുവിനെതിരേ വ്യാജവും അടിസ്ഥാനരഹിതവുമായ വാർത്തകൾ നൽകിയ ഓൺലൈൻ മാധ്യമത്തിനും അത് പ്രചരിപ്പിച്ച സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കുമെതിരേ സംസ്ഥാന പോലീസ് മേധാവിക്കു പരാതി.
മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ സംസ്ഥാന പോലീസ് മേധാവി സൈബർ സെല്ലിനു നിർദേശം നൽകി.
National
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. പൂനെ പിംപ്രിയിൽ താമസിച്ചിരുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി പി.എസ്.വിനോദ് (47), ഭാര്യ സിൽജ (44), മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്.
ഫ്ലാറ്റിനു പുറത്തേക്ക് ആരെയും കാണാതായതോടെ സുഹൃത്തുക്കൾ അന്വേഷിച്ച് വന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് മൂന്നു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുറിയിൽ നിന്നും ഇവർ എഴുതിയെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തി. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തയുള്ളപ്പോൾ ദിശ ഹെൽപ് ലൈനിൽ വിളിക്കുക.1056, 0471- 2552056)
National
ബംഗളൂരു: കുർക്കുറെ പായ്ക്കറ്റിന്റെകൂടെ ലഭിക്കുന്ന പ്ലാസ്റ്റിക്ക് പന്ത് വിഴുങ്ങി അഞ്ചുവയസുകാരന് ദാരുണാന്ത്യം. മൈസൂരു ജില്ലയിലുണ്ടായ ദാരുണ സംഭവത്തിൽ സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ ഏക മകൻ മുകുന്ദ് മയൂരാണ് മരിച്ചത്.
സംഭവത്തിൽ ഹുൻസൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൈസൂരുവിൽ ഈ വർഷം തന്നെ നടക്കുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്.
മൈസൂരിലെ ഹുൻസൂരിൽ പൂജയ്ക്കായി സൂക്ഷിച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് തൊണ്ടയിൽ കുടുങ്ങി ആറര മാസം പ്രായമുള്ള ചിന്മയ് ഗൗഡ എന്ന കുഞ്ഞ് മരിച്ചിരുന്നു.
Kerala
കോട്ടയം : മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ മറിച്ചു വിൽക്കുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി രാജ, വാഗമൺ സ്വദേശി അർജുൻ എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. സംഘത്തിൽ നിന്ന് രക്ഷപെട്ട ആസാം സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർ കുടുങ്ങിയത്.
ആസാം സ്വദേശിനിയായ യുവതിയെ തീക്കോയിയിലെ ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. പ്രസവിച്ചു കഴിഞ്ഞാൽ കുഞ്ഞിനെ നൽകണമെന്നും ഇതിനായി മൂന്നു ലക്ഷം രൂപ നൽകാമെന്നും സംഘം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നിരസിച്ചതിനെ തുടർന്ന് യുവതിയെ പ്രതികൾ മർദിച്ചു.
തുടർന്ന് ഇവിടെ നിന്ന് രക്ഷപ്പെട്ട യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ വീട്ടിൽ ഗർഭിണികളായ മറ്റ് രണ്ടു സ്ത്രീകളെയും ഇവർ താമസിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
തിരുവനന്തപുരം: നഗരമധ്യത്തിൽ പട്ടാപ്പകൽ അയൽവാസിയുടെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു. കൈതമുക്കിന് സമീപം ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തിൽ വിശാഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പ്രദീപിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തെ പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിൽവാസം അനുഭവിച്ചിരുന്നു. ഇതിനുശേഷം പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് മലയിൻകീഴിലെ ഒരു വീട്ടിലേക്ക് വിശാഖ് താമസം മാറിയിരുന്നു. ഇന്ന് ഭക്ഷണം കഴിക്കാനായി കൈതമുക്കിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പ്രദീപ് കൈയിൽ കരുതിയിരുന്ന വാളുകൊണ്ട് വിശാഖിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിശാഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.
Kerala
പാലക്കാട്: കാളവണ്ടിക്ക് ബൈക്ക് യാത്രക്കാർ സൈഡ് നൽകിയില്ലെന്ന് ആരോപിച്ചുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലുണ്ടായ സംഭവത്തിൽ കെരാംപാറ സ്വദേശി ഷെഫീഖ് (24) ആണ് കൊല്ലപ്പെട്ടത്.
നെൽസൺ, ജെൻസൺ എന്നിവരാണ് ഷെഫീഖിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു .നെൽസൺ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിൽ എത്തിയ ഷെഫീഖിന് വഴി നൽകിയില്ല. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഷെഫീഖിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കാസർഗോഡ്: കാസർഗോഡ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഒമ്പത് വയസുകാരൻ മരിച്ചു. ബേടകം തലേക്കുന്ന് സ്വദേശിയായ അഷ്റഫ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ഇയാസ് ആണ് മരിച്ചത്.
സംഭവത്തെ തുടർന്ന് കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുണ്ടംകുഴി ഗവൺമെന്റ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ഇയാസ്.
National
പനജി: റോഡരികിൽ മാലിന്യം തള്ളുന്ന വീഡിയോ വൈറലായതിനെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. ഗോവയിൽ നടന്ന സംഭവത്തിൽ സാമുവൽ ഡി ബ്രാഗൻസ (23) ആണ് മരിച്ചത്. റോഡിൽ മാലിന്യം തള്ളിയ സംഭവത്തിൽ സാമുവലിനെതിരെ പോലീസ് കേസെടുത്തിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപങ്ങളെ തുടർന്ന് യുവാവ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. റോഡരികിൽ സാമുവൽ മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഒരു പ്രദേശവാസി മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
തുടർന്ന് മാലിന്യ തള്ളിയതിന് സാമുവലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ സാമുവൽ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
Kerala
ആലപ്പുഴ: നിരോധത പുകയില ഉത്പന്നങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ പുറത്താക്കിയ എ. ഷാനവാസിനെ സിപിഎം തിരിച്ചെടുത്തു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷാനവാസ് നേരത്തെ അപേക്ഷ നൽകിയെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാൽ അത് പരിഗണിച്ചിരുന്നില്ല. തിരിച്ചെടുക്കുന്നതിന് മുൻപ് തന്നെ ആലപ്പുഴ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തിൽ ഷാനവാസ് മത്സരിച്ച് ജയിച്ചിരുന്നു.
ഷാനവാസിന്റെ പേരിലുള്ള ലോറിയിൽ നിന്ന് 2023 ജനുവരിയിലാണ് കരുനാഗപ്പള്ളിയിൽ വെച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ലോറി വാടകയ്ക്ക് എടുത്തവരാണ് കരുനാഗപള്ളിയിൽ വെച്ച് പടിയിലായതെന്നായിരുന്നു ഷാനവാസ് നൽകിയ വിശദീകരണം.
Kerala
കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി മധ്യപ്രദേശ് പോലീസ്. പെൺകുട്ടിയെ കണ്ടെത്തുന്നതിനും മൊഴി രേഖപ്പെടുത്താനുമായി മധ്യപ്രദേശ് പോലീസ് സംഘം വീണ്ടും കേരളത്തിലേക്ക് തിരിച്ചു.
നേരത്തെ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഫർമാനെനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയിരുന്നു.
അതേസമയം പട്ടികവർഗ കമ്മീഷൻ നിർദ്ദേശപ്രകാരം കേസിൽ പുതിയ വകുപ്പുകൾ ചേർക്കുമെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല എന്നാണ് പട്ടികവർഗ കമ്മീഷൻ നേരത്തെ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ വിവാഹത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നല്കാൻ പോലീസിന് നിർദ്ദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇരുസംസ്ഥാനങ്ങളിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കമ്മീഷന് മുന്നില്‍ ഹാജരായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കേരളത്തിൽ എത്തിയെങ്കിലും ഇതിന് സാധിച്ചില്ലെന്നും കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും മധ്യപ്രദേശ് പോലീസ് കമ്മീഷനെ അറിയിച്ചു.
National
ഭോപാൽ: ആളില്ലാത്ത വീട്ടിൽ നിന്ന് സ്വർണവും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച മോഷ്ടാവ് സിസിടിവിയിൽ കുടുങ്ങി. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ശിവ്പുരിയിലെ കൃഷ്ണപുരം കോളനിയിലെ നീതു രജാവതിന്റെ വീട്ടിലാണ് മോഷണംനടന്നത്.
നീതു തിങ്കളാഴ്ച തന്റെ അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. മടങ്ങി വന്നപ്പോഴാണ് വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് സ്വർണം, വെള്ളി ആഭരണങ്ങൾ, പണം, പ്രധാനപ്പെട്ട രേഖകൾ എന്നിവയ്ക്കൊപ്പം ഗ്യാസ് സിലിണ്ടറും മോഷണം പോയതായി കണ്ടെത്തിയത്.
പിന്നീട് സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവ് സിലിണ്ടറും ചുമലിലെടുത്ത് നടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് മോഷണ വിവരം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് മുൻ സൂപ്രണ്ടിനെതിരെ പോലീസ് കേസെടുത്തു. നിലവിൽ ന്യൂറോ സർജറി വിഭാഗം യൂണിറ്റ് ചീഫായ ഡോ. സുനിൽ കുമാറിനെതിരെയാണ് പരാതി ഉയർന്നത്.
ചികിത്സക്കെത്തിയപ്പോൾ സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. 2023 മുതൽ ബന്ധമുണ്ടെന്ന് പരാതിയിൽ പറയുന്നു. മെഡിക്കൽ കോളജ് പോലീസാണ് കേസെടുത്തിരിക്കുന്നത്. വിദേശത്ത് ജോലിയുള്ള യുവതിയെ കോവളത്തു കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് ആരോപണം.
നിലവിൽ ലീവിലുള്ള ഡോ.സുനിൽകുമാറിനെ മെഡിക്കൽ കോളജ് പോലീസ് ചോദ്യം ചെയ്തുവരികയാണ്. യുവതി തന്നെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ കൈപ്പറ്റിയെന്ന് ഡോക്ടർ മൊഴി നൽകി. പരാതിക്കാരിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
National
ബംഗളൂരു: ഡോക്യുമെന്ററി സംവിധായകനും കാസ്റ്റിംഗ് സെന്റർ ഉടമയുമായ അനീഷിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടിയടക്കം 11 പേർ പിടിയിൽ. ദുനിയ വിജയ് നായകനായ ഭീമയിൽ അഭിനയിച്ച നടി ഐശ്വര്യ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.
അനീഷിനെ നടി ഉൾപ്പെടുന്ന സംഘം മുംബൈയിൽ നിന്ന് ബംഗളൂരുവിലെത്തിച്ച് ക്രൂരമായി മർദിച്ചെന്നാണ് കേസ്. അനീഷിന് മുൻ പരിചയമുണ്ടായിരുന്ന ആശീർവാദ് എന്നയാളാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
ആശീർവാദ് കടമായി വാങ്ങിയ രണ്ടര ലക്ഷം രൂപ അനീഷിന് തിരികെ നൽകിയിരുന്നില്ല. തുടർന്ന് അനീഷ് തമിഴ്നാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
Kerala
കൊല്ലം: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയതിന് സിപിഎം വനിത നേതാവ് ചിന്ത ജെറോമിനെതിരെ കേസെടുത്തു. സമൂഹത്തിൽ സ്പർധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘംചേർന്ന് പ്രതിഷേധ ജാഥ നടത്തിയെന്നാണ് എഫ്ഐആർ.
ചിന്ത അടക്കം 55 പേർക്കെതിരെയാണ് ഇരവിപുരം പോലീസ് കേസെടുത്തത്. ചിന്തയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീൻ റാവുത്തറുടെ പരാതിയിലാണ് നടപടി.
ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ നടന്ന പ്രതിഷേധ പ്രകടനത്തിൽ ചിന്ത ജെറോം അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം.
ഡിവൈഎഫ്ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു സ്ത്രീ വിരുദ്ധമായ മുദ്രാവാക്യം ചിന്ത ഏറ്റുവിളിച്ചത്. വ്യാപക വിമര്‍ശനങ്ങൾ ഉയര്‍ന്നതിന് പിന്നാലെ ചിന്ത ജെറോം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
National
ബംഗളൂരു: സ്വത്തുതർക്കത്തെത്തുടർന്ന് മകൻ അച്ഛനെ അടിച്ചു കൊന്നു. ഞായറാഴ്ച നടന്ന സംഭവത്തിൽ ദൂതനഹള്ളി സ്വദേശിയായ മുനികൃഷ്ണപ്പയാണ് (71) മരിച്ചത്.
രാത്രിയിൽ നടക്കാൻപോയ മുനികൃഷ്ണപ്പയെ മകൻ മോഹൻകുമാർ (45) പിന്തുടർന്ന് ബാറ്റുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട മോഹൻകുമാറിനായി അന്വേഷണം ഊർജിതമാക്കി. പ്രതി ഉടൻ അറസ്റ്റിലാകുമെന്ന് ഇന്ദിരാനഗർ പോലീസ് പറഞ്ഞു.
Kerala
കൊല്ലം: മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് പോലീസിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കൊട്ടാരക്കരയിൽ വച്ച് കൺട്രോൾ റൂം എസ്ഐ രാജേഷ് കുമാർ, സിപിഒ നിക്സൺ എന്നിവരെ ആക്രമിക്കാൻ ശ്രമിച്ച വെങ്കിടേഷ്, മനീഷ് എന്നിവരാണ് പിടിയിലായത്.
മദ്യപിച്ച് രണ്ട് പേർ വാഹനത്തിൽ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കൊട്ടാരക്കര റെയിൽവേ ഓവർ ബ്രിഡ്ജിൽവച്ച് പോലീസ് ഇവരെ തടയുകയായിരുന്നു. തുടർന്ന് പ്രകോപിതരയി പ്രതികൾ പോലീസുകാരെ അസഭ്യം വിളിക്കുകയും എസ്ഐയുടെ ഷർട്ട് വലിച്ചു കീറാൻ ശ്രമിക്കുകയുമായിരുന്നു.
ഇത് തടയാനെത്തിയ സിപിഒയെ പ്രതികൾ കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച പ്രതികൾ സെല്ലിൽ കിടന്നും പോലീസുകാരെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
Kerala
കൊച്ചി: സ്കൂളിലേക്കു പോയ പ്ലസ് വൺ വിദ്യാർഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. ഇൻസ്റ്റഗ്രാം സുഹൃത്തായ കൊറിയൻ സ്വദേശിയായ യുവാവിന്റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്ന് കാണിച്ച് പെൺകുട്ടി എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി.
ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) യെയാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കുറിപ്പ് ലഭിച്ചത്. കഴിഞ്ഞ 19ന് കൊറിയൻ സ്വദേശിയായ യുവാവ് മരിച്ചു. ഇയാളുടെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്നാണ് പെൺകുട്ടി കുറിപ്പിൽ എഴുതിയിരിക്കുന്നത്.
സംഭവത്തിൽ ചോറ്റാനിക്കര പേലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവ് ശരിക്കും മരിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആദിത്യയുടെ ഫോൺ അടക്കമുള്ള വസ്തുക്കൾ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.
ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെയാണ് മണിക്കൂറുകള്‍ക്കകം മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുപരിസരത്തെ ക്വാറിയോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മാമലയിലെ ഒരു പാറമടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു സ്കൂള്‍ ബാഗ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചത്. ബാഗ് കണ്ട് സംശയം തോന്നി നാട്ടുകാരും പോലീസും നടത്തിയ പരിശോധനയില്‍ പാറമടയ്ക്കുള്ളിലെ വെള്ളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിന്‍കര പോലീസ് മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. എന്നാൽ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് പറയുന്നു.
കൂടുതല്‍ ചോദ്യം ചെയ്യലിനായി മാതാപിതാക്കളെ വിളിച്ചുവരുത്താനുള്ള നീക്കത്തിലാണ് പോലീസ്. കുഞ്ഞിന്റെ കൈക്കേറ്റ പൊട്ടലാണ് ദുരൂഹത ഉണർത്തുന്നത്. ഒരാഴ്ച മുന്‍പാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും ചികിത്സ തേടിയിരുന്നുവെന്നുമാണ് മാതാപിതാക്കൾ മൊഴി നൽകിയത്.
എന്നാല്‍ കുഞ്ഞിന്റെ കൈയിലെ പൊട്ടലിന് മൂന്നാഴ്ചത്തെ പഴക്കമുണ്ടെന്ന് ഡോക്ടർ മൊഴി നൽകിയിരുന്നു. അച്ഛന് നല്കിയ ബിസ്ക്കറ്റ് കഴിച്ചതിന് പിന്നാലെയായിരുന്നു കുഞ്ഞ് കുഴഞ്ഞുവീണത്. തുടര്‍ന്ന് ബിസ്ക്കറ്റ് പരിശോധിച്ചെങ്കിലും വിഷാംശം ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
Kerala
ഇടുക്കി: വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ നാലുപേര്‍ക്ക് പരിക്ക്. ഇടുക്കി മൂന്നാറിന് സമീപം പള്ളിവാസലിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ മൂന്നു പേരെ വെള്ളത്തൂവൽ പോലീസ് കസ്റ്റഡിയിലെടുത്തു.
വിനോദ സഞ്ചാരികൾ രണ്ടാം മൈലിൽ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ ബോണറ്റിൽ കയറിയിരുന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. അനുവാദമില്ലാതെ ഫോട്ടോ എടുക്കാൻ ശ്രമിച്ചത് ജീപ്പ് ഡ്രൈവർ ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
പരിക്കേറ്റ മൂന്ന് പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ മൂന്നാറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ഡോക്ടറെ അസഭ്യം വിളിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മലയിൻകീഴ് താലൂക്ക് ആശുപത്രിയിലുണ്ടായ സംഭവത്തിൽ പൂവാർ കരുംകുളം സ്വദേശി എസ്.ആദർശാണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ആദർശ് മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഈ സമയം ഡ്യൂട്ടി ഡോക്ടർ സീറ്റിലുണ്ടായിരുന്നില്ല.
തുടർന്ന് ഡോക്ടറെയും മറ്റ് ജീവനക്കാരെയും ഇയാൾ അസഭ്യം വിളിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഡോക്ടറെ അധിക്ഷേപിച്ചതിനും ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തിയതിനും വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തെന്ന് മലയിൻകീഴ് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: കഞ്ചാവുമായി രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യത്യസ്ത കേസുകളിലായി ആലപ്പുഴ തുറവങ്കര തെക്കേടത്ത് കിഴക്കേവീട്ടിൽ അഭിജിത്ത് (26), ആവിലകുന്ന് കണ്ണുകുഴിയിൽ എസ്.അതുൽ കുമാർ (24 ) എന്നിവരാണ് പിടിയിലായത്.
അഭിജിത്തിൽ നിന്നും 28 ഗ്രാമും അഖിൽ കുമാറിൽ നിന്നും 48 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ശനിയാഴ്ച രാത്രിയിൽ മുളവുകാട് പോലീസ് നടത്തിയ പട്രോളിങ്ങിനിടെ ബോൾഗാട്ടി ഭാഗത്ത് വച്ചാണ് ഇരുവരും പിടിയിലായത്.
Kerala
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലുണ്ടായ സംഭവത്തിൽ കവളാകുളം സ്വദേശി ഷിജിൻ - കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാനാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയിലാണ് കുഞ്ഞ് കുഴഞ്ഞുവീണത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ച്ച മുമ്പ് നിലത്ത് വീണ് കുഞ്ഞിന് പരിക്കേറ്റിരുന്നു. മരണകാരണം എന്താണെന്ന് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.
Kerala
പാലക്കാട്: അയൽവാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ അയൽവാസി രാഹുലിനായി പോലീസ് അന്വേഷണം ആരംഭിച്ചു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രാജാമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മുൻ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
Kerala
കല്‍പ്പറ്റ: പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് തുണിക്കഷ്ണം കണ്ടെത്തിയ സംഭവത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ പോലീസ് കേസെടുത്തു. ചികിത്സാ പിഴവ് ആരോപിച്ച് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ഒക്ടോബര്‍ 20നായിരുന്നു മാനന്തവാടി പാണ്ടക്കടവ് സ്വദേശിനിയായ യുവതിയുടെ പ്രസവം നടന്നത്. 25ന് യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് പിന്നാലെ യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയും മാനന്തവാടി മെഡിക്കല്‍ കോളജിലെത്തി ഡോക്ടറെ കാണുകയും ചെയ്തു.
എന്നാല്‍ വെള്ളം കുടിക്കാത്തതാണ് പ്രശ്നമെന്ന് പറഞ്ഞ് യുവതിയെ ഡോക്ടര്‍ മടക്കി അയച്ചു. ഇതിന് പിന്നാലെ യുവതിക്ക് വീണ്ടും വയറുവേദന അനുഭവപ്പെടുകയും ഡോക്ടറെ കാണുകയും ചെയ്തു. എന്നാല്‍ വിശദമായ പരിശോധന പോലും നടത്താതെ മടക്കി അയച്ചു.
തുടർന്നാണ് ശരീരത്തിൽ നിന്ന് തുണിക്കഷ്ണം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതി മന്ത്രി ഒ.ആര്. കേളുവിനും പോലീസിനും പരാതി നല്‍കുകയായിരുന്നു.
Kerala
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ എസ്ഐയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം കവർന്ന യുവാവ് പിടിയിൽ. മാളികപ്പുറം 15-ാം നമ്പർ അരവണ കൗണ്ടറിലെ ജീവനക്കാരൻ മാവേലിക്കര കണ്ടിയൂർ അറയ്ക്കൽ തെക്കതിൽ ജിഷ്ണു സജികുമാറിനെയാണ് ദേവസ്വം വിജിലൻസ് പിടികൂടിയത്.
തമിഴ്നാട്ടിൽനിന്ന് ദർശനത്തിനെത്തിയ ചെന്നൈയിലെ എസ്ഐ വടിവേലിന്റെ എടിഎം കാർഡ് ഉപയോഗിച്ച് ഇയാൾ 10,000 രൂപ കവരുകയായിരുന്നു. സന്നിധാനത്തെ കൗണ്ടറുകളിൽ അപ്പം, അരവണ എന്നിവ നൽകുന്നത് ധനലക്ഷ്മി ബാങ്ക് നിയോഗിച്ചിട്ടുള്ള ഒരു സ്വകാര്യകമ്പനിയാണ്. ഈ കമ്പനിയിലെ ജീവനക്കാരനാണ് ജിഷ്ണു.
വടിവേൽ അപ്പവും അരവണയും പ്രസാദവും വാങ്ങിയശേഷം എടിഎം കാർഡ് സ്വൈപ്പ് ചെയ്യാൻ ജിഷ്ണുവിന് നൽകി. ഈ സമയം ജിഷ്ണു രഹസ്യ പിൻ നമ്പർ മനസിലാക്കി. സ്വൈപ്പ് ചെയ്യാൻ നൽകിയ കാർഡിന് പകരം കൈയിൽ കരുതിയ മറ്റൊരു കാർഡാണ് ഇയാൾ എസ്എക്ക് തിരിച്ചുനൽകിയത്.
ഇതറിയാതെ എസ്എയും സംഘവും ദർശനം കഴിഞ്ഞ് മടങ്ങി. തുടർന്ന് ജിഷ്ണു മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് സന്നിധാനത്തെ ധനലക്ഷ്മി ബാങ്ക് ശാഖയിൽനിന്ന് 10,000 രൂപ പിൻവലിച്ചു.
പണം പിൻവലിച്ചെന്ന സന്ദേശം എസ്എയുടെ മൊബൈൽ ഫോണിൽ ലഭിച്ചതോടെയാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Kerala
കൊച്ചി: പ്ലംബിംഗ് ജോലിക്കെത്തിയ യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ പുത്തൂർ വെട്ടിക്കാട് കല്ലടത്തില്‍ അഭിനവ് (18) ആണ് മരിച്ചത്. നെടുമ്പാശേരി അത്താണി കല്പക നഗറിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നാല് പേരാണ് ജോലിക്കായി ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേർ ചായ കുടിക്കാൻ പുറത്ത് പോയി തിരികെ വന്നപ്പോഴാണ് അഭിനവിനെ കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജോലിക്കിടെ അപകടം സംഭവിച്ചതാണോ അതോ പ്ലംബിംഗ് ജോലിക്കായി ഉപയോഗിക്കുന്ന കട്ടർ ഉപയോഗിച്ച് സ്വയം കഴുത്ത് മുറിച്ചതാണോയെന്നും വ്യക്തമല്ല.
Kerala
കോഴിക്കോട്: ഡിജിറ്റൽ അറസ്റ്റെന്ന് പറഞ്ഞ് യുവതിയുടെ 36 ലക്ഷം രൂപ കവർന്നകേസിൽ നാലു പേർ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിനിയുടെ പണം കവർന്ന കേസിൽ പാറോപ്പടി സ്വദേശി കെ. ഹരിപ്രസാദ് (35), കല്ലായി സ്വദേശി ഫാസില്‍ (35), അത്താണിക്കല്‍ സ്വദേശി കെ.വി. ഷിഹാബ് (43), മലാപറമ്പ് സ്വദേശി എ.റബിന് എന്നിവരാണ് അറസ്റ്റിലായത്.
പരാതിക്കാരിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മുംബൈ കനറാ ബാങ്കില്‍ ആരോ അക്കൗണ്ട് തുടങ്ങിയെന്നും ആ അക്കൗണ്ട് വഴി നാലു കോടി രൂപയുടെ കള്ളപ്പണമിടപാട് നടത്തിയെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തുടർന്ന് യുവതിയെ ഡിജിറ്റൽ അറസ്റ്റെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ അരുണ്‍ കെ. പവിത്രന്റെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം നടത്തിത്. കേസിലെ വിദേശ ബന്ധങ്ങളെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്കുന്ന സംഘങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
ഒരു കേരള ബാങ്ക് അക്കൗണ്ട് തട്ടിപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കപ്പെട്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പരിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യണമെന്ന് സൈബര്‍ പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരത്തുണ്ടായ സംഭവത്തിൽ പരിക്കേറ്റ മണ്‍വിള സ്വദേശി അന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായകളാണ് കുട്ടിയെ ആക്രമിച്ചത്. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് വിദ്യാർഥിനിയെ രക്ഷിച്ചത്. നായകളെ ഉടമ അലക്ഷ്യമായി അഴിച്ചുവിടുന്നത് നിത്യസംഭവമാണെന്നും നാട്ടുകാർ പറഞ്ഞു.
കുട്ടിയുടെ പിതാവ് ശ്രീകാര്യം പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്തെന്ന് പോലീസ് പറഞ്ഞു. നായയുടെ ആക്രമണത്തിൽ വിദ്യാർഥിനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Kerala
ഇടുക്കി: യുവതിയെ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉപ്പുതറ മത്തായിപ്പാറ എം.സി.കവലയ്ക്കു സമീപം മലേക്കാവില് രജനിയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് സുബിനെ സംഭവത്തിനുശേഷം കാണാതായി. രജനിയെ കൊലപ്പെടുത്തിയ ശേഷം സുബിന് ഒളിവില്‍ പോയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇളയ കുട്ടി അറിയിച്ചതനുസരിച്ചാണു നാട്ടുകാരും പിന്നീട് പോലീസും സ്ഥലത്തെത്തിയത്.
സുബിന് പരപ്പില്‍ നിന്നുള്ള ബസില്‍ കയറിപ്പോയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ വീട്ടില്‍ കലഹം പതിവായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതികളും ലഭിച്ചിരുന്നു.
രജനി ഇടയ്ക്കിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോകാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഒരു മാസം മുമ്പാണ് ഇവര്‍ വീട്ടില്‍ ഒരുമിച്ച് താമസമാരംഭിച്ചത്. പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Kerala
ഇടുക്കി: വീട്ടമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ഭര്‍ത്താവ് ഒളിവില്‍. ഉപ്പുതറ എംസി കവല സ്വദേശി മലയക്കാവില്‍ രജനി സുബിൻ (38) ആണ് മരിച്ചത്.
രജനിയുടെ ഭര്‍ത്താവ് സുബിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പത്താം ക്ലാസില്‍ പഠിക്കുന്ന ഇവരുടെ ഇളയ മകന് വീട്ടിലെത്തിയപ്പോഴാണ് രജനിയെ തലയ്ക്കടിയേറ്റ് ചോര വാര്‍ന്ന നിലയില്‍ കണ്ടത്.
തുടര്‍ന്ന് ഉപ്പുതറ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സുബിനും രജനിയും തമ്മില്‍ മുമ്പ് വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ കേസുണ്ടായിരുന്നു.
പ്രശ്നത്തില്‍ ജന പ്രതിനിധികളും ഇടപെട്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. മൂന്നു മക്കളാണ് ദമ്പതികള്‍ക്കുള്ളത്.
Kerala
കൊട്ടാരക്കര: സർപ്പക്കാവിൽ ആക്രമണം നടത്തിയ കേസിൽ ബിജെപി സ്ഥാനാർഥിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പള്ളിക്കലിൽ നടന്ന സംഭവത്തിൽ പള്ളിക്കൽ സ്വദേശി രഘുവാണ് അറസ്റ്റിലായത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാർഥിയുടെ ഭർത്താവാണ് പ്രതി. പള്ളിക്കലിലെ സർപ്പക്കാവിൽ അതിക്രമിച്ചു കയറിയ പ്രതി ശിവപ്രതിഷ്ഠ കടത്തിക്കൊണ്ടുപ്പോവുകയും നാഗപ്രതിഷ്ഠകൾ പിഴുതെറിഞ്ഞിരുന്നു.
കൂടാതെ കാവിന് മുന്നിലുള്ള ക്ഷേത്രത്തിലെ കൽവിളക്കുകൾ തകർക്കുകയും ഓഫീസിലെ കസേരകളും മേശയും നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Kerala
ചങ്ങരംകുളം: ഒതളൂരില്‍ കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒതളൂര്‍ പടിഞ്ഞാറ്റുമുറിയില്‍ താമസിക്കുന്ന കൊടക്കാട്ടുവളപ്പില്‍ ഷിജുകൃഷ്ണൻ (22) നെയാ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ സ്കൂള്‍ ബസില്‍ ജീവനക്കാരനായിരുന്ന ഷിജു കൃഷ്ണനെ ഞായറാഴ്ച രാത്രി എട്ടിനാണ് വീട്ടില്‍ നിന്ന് കാണാതായത്. നാട്ടുകാര്‍ ഏറെ നേരം തെരഞ്ഞെങ്കിലും ഫലമുണ്ടാകാത്തതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് വീടിന് പിറകിലുള്ള കിണറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും സഹോദരിമാരും വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് ഷിജു കൃഷ്ണനെ കാണാതായത്. താഴ്ച കൂടുതലുള്ള കിണറ്റില്‍ വെള്ളം കുറവായിരുന്നു.
ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Kerala
തിരുവനന്തപുരം: സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാർഥിനിക്ക് പരിക്ക്. ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലുണ്ടായ സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എങ്ങനെയാണ് വിദ്യാർഥി രണ്ടാം നിലയിൽ നിന്ന് വീണതെന്ന് വ്യക്തമല്ല. വിദ്യാർഥിയുടെ തുടയെല്ലിനും കൈക്കും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ ആറ്റിങ്ങല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
പത്തനംതിട്ട: കാർ ഇടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അയ്യപ്പഭക്തർക്ക് മർദനമേറ്റെന്ന് പരാതി. പത്തനംതിട്ട കോന്നി പൂവൻപാറയിൽ ഞായറാഴ്ച രാത്രി ഏഴിനുണ്ടായ സംഭവത്തിൽ തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ അയ്യപ്പഭക്തർക്കാണ് മർദനമേറ്റത്.
തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാറിലേക്ക് ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ സമീപത്തുണ്ടായ കടയിലെ ജീവനക്കാർ അപകടം ചോദ്യം ചെയ്ത് തീർഥാടകരെ മർദിച്ചുവെന്നാണ് പരാതി.
മർദനത്തിൽ പരിക്കേറ്റ അയ്യപ്പഭക്തർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: വർക്കലയിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് കുത്തേറ്റു. വർക്കല പാപനാശത്തുണ്ടായ സംഭവത്തിൽ സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്.
പരിക്കേറ്റ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വക്കം സ്വദേശിയായ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് അതിജീവിത പോലീസിൽ പരാതി നൽകി. സാമൂഹികമാധ്യമത്തിലൂടെ വീണ്ടും വീഡിയോ പങ്കുവെച്ച് അധിക്ഷേപിച്ചെന്നാണ് പരാതി.
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യത്തെ പീഡന കേസിലെ പരാതിക്കാരിയാണ് രാഹുല്‍ ഈശ്വറിന് എതിരെ പരാതി നല്‍കിയത്. പ്രത്യേക അന്വേഷണസംഘം മേധാവി പൂങ്കുഴലിക്ക് നൽകിയ പരാതി തിരുവനന്തപുരം സിറ്റി സൈബർ പോലീസിന് കൈമാറി.
രാഹുൽ ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻഡിലായിരുന്നു. 16 ദിവസത്തിനു ശേഷമായിരുന്നു ജാമ്യം ലഭിച്ചത്.
പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയായിരുന്നു കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. തന്റെ കുടുംബം തകർത്തത് രാഹുൽ മാങ്കൂട്ടത്തിലാണെന്ന് പറഞ്ഞ് അതിജീവിതയുടെ ഭർത്താവ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് രാഹുൽ ഈശ്വർ പുതിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. അതിജീവിതയുടേത് വ്യാജ പരാതിയാണെന്നത് അടക്കമുള്ള കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതോടെയാണ് അതിജീവിത രാഹുൽ ഈശ്വറിനെതിരേ പുതിയ പരാതി നൽകിയത്.
National
ഷിംല: ഹിമാചൽ പ്രദേശിലെ സർക്കാർ കോളജിൽ റാഗിംഗിനെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവത്തിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ 26 നാണ് 19 കാരിയായ വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചത്.
മരിക്കുന്നതിന് മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വിശദീകരിക്കുന്ന വീഡിയോയും പെൺകുട്ടി മൊബൈലിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. അധ്യാപകൻ പുറകെ നടന്നു ഉപദ്രവിച്ചതായും പ്രഫ.അശോക് കുമാർ സ്വകാര്യ ഇടങ്ങളിൽ മോശം ഉദ്ദേശത്തോടെ തൊട്ടുവെന്നും വിദ്യാർഥി പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ വിദ്യാർഥികളായ ഹർഷിത, ആകൃതി, കോമോലിക എന്നിവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. മർദനത്തെയും പീഡനത്തെയും തുടർന്ന് ഒന്നിലധികം ആശുപത്രികളിൽ പെൺകുട്ടി ചികിത്സ തേടിയിരുന്നു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ 26ന് മരണം സംഭവിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത്തെ ലോഡ്ജിൽ നാലു വയസുകാരൻ മരിച്ച സംഭവം കൊലപാതകം. അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നത് താനാണെന്ന് അമ്മയുടെ സുഹൃത്തായ തൻബീർ ആലം പോലീസിനോട് പറഞ്ഞു.
രണ്ട് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് തൻബീർ ആലം കുറ്റസമ്മതം നടത്തിയത്. കഴുത്തിൽ ടവ്വൽ മുറുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നായിരുന്നു കുറ്റസമ്മതം.
ഞായറാഴ്ചയാണ് കഴക്കൂട്ടത്തെ ലോഡ്ജിൽവച്ച് ബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ ഗിൽദാർ കൊല്ലപ്പെട്ടത്. മുന്നി ബീഗവും തൻബീർ ആലവും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഇതിൽ പ്രകോപിതനായാണ് കുഞ്ഞിനെ ആക്രമിച്ചതെന്ന് തൻബീർ മൊഴി നൽകി. ആശുപത്രിയിലെത്തുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തൻബീറിന്റെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തും. അതേസമയം ചോദ്യം ചെയ്തെങ്കിലും കൃത്യത്തിൽ മുന്നി ബീഗത്തിന് പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
പത്തനംതിട്ട: മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെന്ററിൽ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന് പരാതി. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ദേശീയ പതാകകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി പോലീസിൽ പരാതി നൽകി.
മാലിന്യ കൂമ്പാരത്തിന് സമീപമാണ് ദേശീയ പതാക കൂട്ടിയിട്ടിരിക്കുന്നത്. അതേസമയം ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല. ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് മലയാലപ്പുഴ പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ നാലു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അമ്മയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കഴക്കൂട്ടത്ത് നടന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ മകൻ ഗിൽദാറാണ് മരിച്ചത്. കേസിൽ മുന്നി ബീഗത്തിന്റെ സുഹൃത്ത് തൻബീർ ആലത്താണ് അറസ്റ്റിലായത്. മുന്നി ബീഗത്തെയും പോലീസ് ചോദ്യം ചെയ്തുവരുകയാണ്.
അനക്കമില്ലെന്നു പറഞ്ഞാണ് മുന്നി ബീഗം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഴുത്തിൽ അസ്വഭാവികമായ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കുട്ടിയുടെ കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കയറോ തുണിയോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് സൂചന.
Kerala
പാലക്കാട്: ചിറ്റൂരിൽ നാല് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ് - തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ 11 നായിരുന്നു സംഭവം.
കളിച്ചുകൊണ്ട് വീടിന് പുറത്തുനിൽക്കുകയായിരുന്ന സുഹാനെ അൽപ്പസമയത്തിനു ശേഷം കാണാതാവുകയായിരുന്നു. കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങി സുഹാൻ മുറ്റത്തുനിന്ന് ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് പോലീസിനു വിവരം ലഭിച്ചു.
ചിറ്റൂർ പോലീസിന്റെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ നടത്തുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ഡോഗ് സ്ക്വാഡ് മണം പിടിച്ച് വീടിനു സമീപത്തെ കുളത്തിൽ എത്തിയതിന്റെ അടിസ്ഥാനത്തിൽ കുളത്തിൽ പരിശോധ നടത്തുകയാണ്. വെളുത്ത വരയുള്ള ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് കുട്ടി ധരിച്ചിരുന്നത്.
Kerala
ഇടുക്കി: പിതാവിന്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇരട്ട സഹോദരങ്ങളെ പോലീസ് തെരയുന്നു. ഇടുക്കി നെടുങ്കണ്ടം ബോജൻ കമ്പനിയിലുണ്ടായ സംഭവത്തിൽ മുരുകേശൻ (47) ആണ് കൊല്ലപ്പെട്ടത്.
പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മുരുകേശന്റെ അനുജൻ അയ്യപ്പന്റെ മക്കളായ ഭൂവനേശ്വറും വിഗ്നേശ്വരും ചേർന്നാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.
തമിഴ്നാട് സ്വദേശികളായ ഇവർ വർഷങ്ങളായി നെടുങ്കണ്ടത്താണ് താമസിക്കുന്നത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കണ്ണൂർ: ഒരു കുടുംബത്തിലെ മൂന്നുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ നിമിഷ നിവാസിൽ ഇ.കിഷൻ (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്.
കിഷൻ ജീവനൊടുക്കിയതിൽ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കുകയായിരുന്നു. കിഷൻ പോക്സോ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കിഷനും മുത്തശ്ശിയും സഹോദരിയുമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്,
കിഷന്റെ മൃതദേഹം തലശേരിയിലെ ആശുപത്രിയിൽ എത്തിച്ച ശേഷം പോലീസ് തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് മുത്തശ്ശിയും സഹോദരിയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
Kerala
കൊച്ചി: ദിലീപിന്റെ ആലുവയിലെ വീട്ടിൽ മാധ്യമപ്രവർത്തകർ അനധികൃതമായി ഡ്രോൺ പറത്തിയെന്ന് ആരോപിച്ച് സഹോദരി പോലീസിൽ പരാതി നൽകി. നടിയെ ആക്രമിച്ച കേസിന്റെ വിധി പറയുന്ന ദിവസമായിരുന്നു സംഭവം.
ദിലീപ് വീട്ടിൽ നിന്ന് കോടതിയിലേക്ക് പോകുന്നതും തിരികെ വരുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച് ടെലികാസ്റ്റ് ചെയ്തിരുന്നു. ഇതു തങ്ങളുടെ സ്വകാര്യത ലംഘിച്ചെന്ന് എസ്.ജയലക്ഷ്മി സുരാജ് ആലുവ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും ആരോപണമുണ്ട്. കഴിഞ്ഞ എട്ടിന് ആലുവയിലെ പത്മസരോവരം എന്ന ദിലീപിന്റെ വസതിയിൽ അനധികൃതമായി ചിലർ ഡ്രോൺ പറത്തിയിരുന്നു.
വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുൻകൂർ അനുമതിയോ കൂടാതെയാണ് ഡ്രോൺ പ്രവർത്തിപ്പിച്ചത്. ഇത് സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.
Kerala
പാലക്കാട്: ഇതരസംസ്ഥാന തൊഴിലാളി രാം നാരായണനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി. എസ്സി, എസ്ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം (ഭാരതീയ ന്യായ സംഹിത 103 (2)) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
കേസിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തെന്ന് ഡിജിപി പറഞ്ഞു. പട്ടാപ്പകൽ ഒരു കൂട്ടം ആളുകൾ ചേർന്ന് ഛത്തീസ്ഗഡ് സ്വദേശിയെ തല്ലിക്കൊന്നിട്ടും ഗുരുതര വകുപ്പുകൾ ചുമത്താത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. ധനസഹായത്തോടൊപ്പം ഗുരുതര വകുപ്പുകൾ കൂടി ചുമത്തണമെന്നായിരുന്നു രാം നാരായണന്റെ കുടുംബത്തിന്റെ ആവശ്യം.
കുടുംബത്തിന് അധികൃതർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എസ്സി, എസ്ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താൻ പോലീസ് തയ്യാറായത്. ആൾക്കൂട്ട കൊലപാതകത്തിൽ പോലീസിന് തുടക്കത്തിൽ ഉണ്ടായത് ഗുരുതര വീഴ്ചയെന്ന ആരോപണം ശക്തമാണ്.